Monday 23 September 2013

[ ::: ♥Keep_Mailing♥ ::: ]™ തൃശ്ശൂരിനെ വിറപ്പിച്ച് പുലിപ്പൂരം അരങ്ങേറി

തൃശ്ശൂര്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ പുലിയായി. പറയാന്‍ പുലിക്കഥകള്‍, കേള്‍ക്കാന്‍ പുലിത്താളങ്ങള്‍, കാണാന്‍ പുലിമുഖങ്ങള്‍ ... അങ്ങനെ നാലാം ഓണനാളില്‍ തൃശ്ശൂരിനെ വിറപ്പിച്ച് പുലിപ്പൂരം അരങ്ങേറി.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍മാരായ ജെ.ഫിലിപ്പും മനേഷ് ചേമഞ്ചേരിയും എടുത്ത ചിത്രങ്ങള്‍

''പുലിപിടിക്കുന്നതൊന്നു കാണട്ടെ'': പുലിക്കളിക്കിടയിലേക്ക് നടന്നെത്തിയ കാളക്കൂറ്റന്‍ .ഫോട്ടോ: ജെ.ഫിലിപ്പ്‌

ഫോട്ടോ: മനീഷ് ചേമഞ്ചേരി

മനുഷ്യര്‍ പുലികളാകുന്നതെങ്ങനെയെന്നു തൃശ്ശൂരിലെ നാലോണനാള്‍ പറഞ്ഞുതരും. നിറം മാറ്റി, വരയും പുള്ളിയും കുത്തി, അരമണിയും മുഖംമൂടിയുമണിഞ്ഞ്, കാലുകളില്‍ താളങ്ങള്‍ കൊരുത്ത് നഗരത്തിലെങ്ങും പുലിയിറങ്ങി. പുലികള്‍ക്ക് അകമ്പടിയായെത്തിയ ദേശജനത താളം മുറുക്കി. വയറുകുലുക്കി പുലികള്‍ നിറഞ്ഞാടിയപ്പോള്‍ നഗരത്തില്‍ പുലിപ്പൂരം പിറക്കുകയായിരുന്നു. ടാബ്ലോകളും വാദ്യമേളങ്ങളും കളിക്കു കൊഴുപ്പുകൂട്ടി. അങ്ങനെ തൃശ്ശൂര്‍ നഗരം വീണ്ടും പുപ്പുലിയായി. ഫോട്ടോ: ജെ.ഫിലിപ്പ്‌

7 ടീമുകള്‍. എല്ലാ ടീമിലും നാല്‍പ്പതുവീതം പുലികള്‍; രണ്ടു വീതം ടാബ്ലോകള്‍; 35 വീതം വാദ്യക്കാര്‍; സംഘാടകരായി ഓരോ ടീമിനും നൂറോളം പേര്‍. ഇതൊന്നും പോരാതെ പുലികളെ കണ്ട് പുപ്പുലികളാകാന്‍ വന്ന നൂറുനൂറു പേര്‍. എല്ലാം നഗരത്തിലേക്ക് ഒഴുകിയെത്തിയപ്പോള്‍ നഗരം പുലിസമുദ്രമായി. ഫോട്ടോ: ജെ.ഫിലിപ്പ്

പുലിക്കഥകള്‍ തുടങ്ങുന്നത് പുലിദേശങ്ങളില്‍ നിന്നാണ്. ദേശങ്ങളിലെല്ലാം രാവിലെ മുതല്‍ തന്നെ ആഹ്‌ളാദത്തിമര്‍പ്പ് തുടങ്ങിയിരുന്നു. പുലര്‍ച്ചെ 3 മണിമുതല്‍ മനുഷ്യരെ പുലികളാക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. നിറങ്ങള്‍ കൂട്ടിയും കുറച്ചും, വേറെ നിറങ്ങള്‍ പരീക്ഷിച്ചും പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു എല്ലായിടത്തും. വന്‍ പുലികള്‍, കുട്ടിപ്പുലികള്‍, വരയന്‍പുലികള്‍, പുള്ളിപ്പുലികള്‍ തുടങ്ങി നിരവധി പുലിവൈവിദ്ധ്യങ്ങള്‍ക്ക് നഗരം സാക്ഷിയായി. രാവിലെ മുതല്‍ എല്ലാം പുലിമയമായിരുന്നു ഇവിടെ. നഗരവീഥികളില്‍ പുലിച്ചുവടുകള്‍; അന്തരീക്ഷത്തില്‍ പുലിത്താളം; സംസാരങ്ങളില്‍ പുലികഥകള്‍. ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

നേരം ഉച്ചതിരിഞ്ഞതോടെ പുലിയാവേശം മുറുകി. മടകളില്‍നിന്നും പലവര്‍ണ്ണപ്പുലികള്‍ നിരത്തിലിറങ്ങി. കറുപ്പ്, വരയന്‍, എന്തിന്, ഫ്ലൂറസന്റ് പുലികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ചെണ്ടകളില്‍ താളം മുറുകുമ്പോള്‍ പുലിച്ചുവടുകള്‍ക്ക് ജീവന്‍വെച്ചു. അരമണികള്‍ കിലുങ്ങി. കുട്ടിപ്പുലികളും വന്‍പുലികളും സ്വയം മറന്ന് താളം ചവിട്ടി. പുലിപ്പടകളെ കാണാന്‍ തിങ്ങിക്കൂടിയ ജനതയുടെ കാലുകളിലേക്കും താളം ഒഴുകിയെത്തി. പിന്നെ പുലികളുടെ സമയമായിരുന്നു. നഗരം പുലികളോടൊപ്പം ഒഴുകിത്തുടങ്ങി. എല്ലാ നോട്ടങ്ങളും ഇവരുടെ ചുവടുകളിലും വര്‍ണ്ണങ്ങളിലും തങ്ങിനിന്നു. പുലിക്കൂട്ടങ്ങള്‍ക്കുമൊപ്പം ദേശജനതയുമുണ്ടായിരുന്നു കൂട്ടിന്. ദേശത്തുനിന്നുള്ള പുലികള്‍ വിവിധ വഴികളിലൂടെ നഗരമധ്യത്തിലെത്തുമ്പോള്‍ തൃശ്ശൂര്‍ പുലിപ്രളയമായി. ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

വമ്പന്‍ പുലിക്കൂട്ടം
വമ്പന്‍ പുലികളില്‍ ഏറ്റവും വമ്പനായ ഷിബുവിന് ഉയരം ആറടി പത്ത് ഇഞ്ച്. ആളെ പുലിയാക്കിയെടുക്കാന്‍ പെയിന്റടിക്കുന്നവര്‍ പെടാപാടു പെട്ടു. ഉയരം ഒപ്പിക്കാന്‍ കസേരകള്‍ കൊണ്ടുവന്നു. പെയിന്റ് ലിറ്റര്‍കണക്കിനു വേണ്ടിവന്നു. മാത്രമല്ല പുലര്‍ച്ചെ മൂന്നരമുതല്‍ ഒരേ നില്‍പ്പായിരുന്നു ഷിബുവിനും കൂട്ടര്‍ക്കും. ആദ്യാനുഭവമായതിനാല്‍ കുറച്ചു ബുദ്ധിമുട്ടി. പക്ഷെ പുലിക്കളിയില്‍ പങ്കെടുക്കാനുള്ള ആവേശം എല്ലാ ബുദ്ധിമുട്ടുകളെയും നിഷ്പ്രഭമാക്കി. അത്ഭുതദ്വീപ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുള്ള ഷിബു പുലിയായെത്തിയപ്പോള്‍ ആവേശത്തോടെയാണ് ആളുകള്‍ സ്വീകരിച്ചത്. തുമ്പൂര്‍ സ്വദേശിയായ ഇദ്ദേഹം കൂട്ടുകാരായ പത്തു വമ്പന്‍മാരോടൊപ്പമാണ് എത്തിയിട്ടുള്ളത്. ടോള്‍ മെന്‍സ് ഗ്രൂപ്പിന്റെ ഈ വന്‍ പുലിടീമായിരുന്നു ഇത്തവണത്തെ പുലിക്കളിയുടെ ഒരു പ്രധാന ആകര്‍ഷണം. ഈ ടീമിലെ എറ്റവും വലിയ പുലിക്ക് ഉയരം ആറടി പത്തിഞ്ച്. കൂടെയുണ്ടായിരുന്ന ബാക്കി ഒമ്പതുപേരും ഉയരത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലായിരുന്നു. ഏറ്റവും കുറഞ്ഞ പുലിക്കുവരെയുണ്ട് ആറടി ഉയരം. ടോള്‍ മെന്‍സ് അസോസിയേഷന്റെ പത്തുപേരാണ് പൂങ്കുന്നം വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തില്‍ പുലികളായത്. ഇവര്‍ ആദ്യതവണയാണ് പുലിക്കളിക്കെത്തുന്നത്. മിക്കവരും പുലികളായപ്പോള്‍ ചിലര്‍ ടാബ്ലോയുടെ ഭാഗമായി. വന്‍ പുലിക്കൂട്ടത്തില്‍ അംഗമായി എത്തിയ പുറനാട്ടുകരക്കാരന്‍ തോമസ് ചേട്ടന് ഉയരം ആറടി. വിന്‍സെന്റും ഉയരത്തിന്റെ കാര്യത്തില്‍ ഈ ഉയരം വരും. കുറ്റിക്കാട് സ്വദേശി ഡെയ്‌സണ് ആറടി നാലിഞ്ച് ഉയരം ഉണ്ട്. കൊരട്ടി സ്വദേശി ദേവസ്സിക്ക് ആറടി ഉയരമുണ്ട്. ഇങ്ങനെ പോകുന്നു ടോള്‍മെന്‍ പുലികളുടെ പട്ടിക. പുലിയായി ആടണമെന്നത് വളരെ കാലമായുള്ള ആഗ്രഹമാണ്. എന്നാല്‍ തിരക്കൊഴിഞ്ഞ് ഈ വര്‍ഷമാണ് സമയം കിട്ടിയതെന്ന് ഇവര്‍ പറഞ്ഞു.
ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: ജെ.ഫിലിപ്പ്

പൂങ്കുന്നം വിവേകാനന്ദ സേവാസമിതി, കീരംകുളങ്ങര ബിഷപ്പ് പാലസ് റോഡ്, പോട്ടയില്‍ ലെയിന്‍, പൂങ്കുന്നം സെന്റര്‍, മൈലിപ്പാടം യൂത്ത് സെന്റര്‍, കിഴക്കേക്കോട്ട ബിഷപ്പ് പാലസ്, കാനാട്ടുകര ദേശം തുടങ്ങിയ ദേശങ്ങളാണ് പുലിപ്പെരുമ കാത്തുസൂക്ഷിച്ചത്. ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: ജെ.ഫിലിപ്പ്

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

പുലിമടയില്‍ ഉല്ലാസയാത്ര പോയപ്പോള്‍
ബാലികാസദനത്തിലെ ഉല്ലാസയാത്രാ സംഘം എത്തിപ്പെട്ടത് പൂങ്കുന്നത്തെ പുലിമടയില്‍. നിറയെ പുലികളെ കണ്ട കുട്ടിക്കൂട്ടം ആദ്യം ഒന്നു പകച്ചു. ചിലര്‍ ചെറുതായി കരഞ്ഞു. പിന്നെ പുലികളുമായി കൂട്ടുകൂടാനായി ശ്രമം. നിറങ്ങള്‍ പരിശോധിച്ചും വയറു തൊട്ടുനോക്കിയും അവരും മനസ്സുകളില്‍ പുലികളായി.

തൃപ്രയാര്‍ ചൂലൂര്‍ യോഗിനിമാതാ ബാലികാസദനത്തിലെ മുപ്പത്തിയഞ്ച് കുട്ടികളാണ് ഉല്ലാസയാത്രയുടെ ഭാഗമായി പൂങ്കുന്നം വിവേകാനന്ദസേവാ സമിതി പുലിമടയില്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് പീച്ചിയിലേക്കു പോകുംവഴിയാണ് ഇവര്‍ പുലികളെ മടയിലെത്തി കണ്ടത്. പലരും ആദ്യമായിട്ടായിരുന്നു പുലികളെ കാണുന്നത്. ചിലര്‍ക്ക് ടി.വി.യിലും പത്രങ്ങളിലും കണ്ട പുലികള്‍ മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളു. എല്ലാവരും ഈ പുലി ടൂര്‍ ആസ്വദിക്കുകതന്നെ ചെയ്തു.

കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള കുട്ടികളും ഈ ടീമില്‍ ഉണ്ടായിരുന്നു. രണ്ടാം ക്ലാസ് മുതല്‍ ഡിഗ്രി തലത്തില്‍ പഠിക്കുന്നവരായിരുന്നു ഇവര്‍. ഗുരുവായൂരില്‍നിന്നും പുലിമടയില്‍ എത്തിയത് തീവണ്ടിയിലായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കൂട്ടത്തില്‍ പലരും തീവണ്ടിയില്‍ കയറുന്നത് ആദ്യമായാണ്. ഇതിനിടയില്‍ മൃഗശാലയിലും പോയി. പിന്നെ പീച്ചിയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍ ഇവിടെയെത്തിയത്. ഇങ്ങനെയൊക്കെ പുലിമടയില്‍നിന്നു മടങ്ങുമ്പോള്‍ ബാലികാസദനത്തിലെ കുട്ടികള്‍ പുപ്പുലികള്‍ ആയാണ് മടങ്ങിയത്.
ഫോട്ടോ: മനീഷ് ചേമഞ്ചേരി

പുലിനാട്ടില്‍ നിന്നും പുലിക്കളി നാട്ടിലേക്ക്
കണ്ണൂര്‍ പലതുകൊണ്ടും പുലികളുടെ നാടാണ്. ഇവിടന്നൊരു കൂട്ടര്‍ പുലിക്കളി കാണാന്‍ രാവിലെ മുതല്‍ നഗരത്തില്‍ കറങ്ങി. ഡ്രൈവര്‍ തൊട്ട് നാട്ടുപണിക്കാരന്‍ വരെയുള്ള എട്ടംഗ സംഘമാണ് പുലിക്കളി കാണാന്‍ എത്തിയത്. പൂങ്കുന്നം സെന്ററിലെ ടീമിനോടൊപ്പമാണ് ഇവരെ കണ്ടുമുട്ടിയത്. ആവേശം മൂത്ത ഇവര്‍ പുലിയാകാനും ഒരുക്കമാണെന്ന നിലയിലായിരുന്നു അവസാനമായപ്പോഴേക്കും. ഫോട്ടോ: മനീഷ് ചേമഞ്ചേരി

ചാത്തുണ്ണിപ്പുലിക്ക് അമ്പത്തേഴാം പിറന്നാള്‍
ചാത്തുണ്ണി എന്ന മനുഷ്യന്റെ വയസ്സ് 73 ആണ്. ചാത്തുണ്ണിപ്പുലിക്കാകട്ടെ വയസ്സ് അമ്പത്തിയേഴും. തന്റെ പതിനാറാമത്തെ വയസ്സിലാണ് ചാത്തുണ്ണി ആദ്യമായി പുലിജന്മം കൊള്ളുന്നത്. അന്നു പൂങ്കുന്നത്തിനുവേണ്ടിയാണ് പുലിയായത്. ഇന്ന് കാനാട്ടുകരയ്ക്കുവേണ്ടിയും. എങ്കിലും ഏറ്റവും അധികം കെട്ടിയിട്ടുള്ളത് കാനാട്ടുകരയ്ക്കുവേണ്ടിത്തന്നെയാണെന്നു ചാത്തുണ്ണിതന്നെ പറയുന്നു.
വയസ്സ് 73 ആയെങ്കിലും ഇപ്പോഴും അത്യാവശ്യത്തിന് പണിക്കുപോകുന്നുണ്ട്. ആശാരിപ്പണിയാണ് ജീവിതമാര്‍ഗ്ഗം. 41 ദിവസത്തെ വ്രതം നോറ്റാണ് ചാത്തുണ്ണി പുലിയാകുക. പുലി കെട്ടാനുള്ള വ്രതമാണെന്നതിനാല്‍ മത്സ്യമാംസാദികള്‍ ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നു ചാത്തുണ്ണി പറയുന്നു. പുലിമടയില്‍ പാട്ടുപാടിയും തമാശകള്‍ പറഞ്ഞും ചാത്തുണ്ണി ഇത്തവണയും പുപ്പുലിയായി.

അയ്യോ... പുലി: അമ്പത്തിയേഴ് വര്‍ഷം പുലിവേഷം കെട്ടിയ ചാത്തുണ്ണി കൊച്ചു ബാലികയോടൊപ്പം
ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഒറ്റപ്പുലിയായി പ്രതിഷേധിച്ചു; അസ്സല്‍ പുലിയായി വീണ്ടുമെത്തി
പ്യലിക്കളി ഏകോപനസമിതിയുടെ പ്രതിഷേധ ഒറ്റപ്പുലിയായി നഗരത്തില്‍ വിലസിയ ശരത് കൂട്ടുകാര്‍ക്കൊപ്പം വീണ്ടും പുലിയായി. വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന പുലിക്കളി സംസ്ഥാന ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായാണ് അന്ന് പൂത്തോള്‍ മഠത്തിപ്പറമ്പില്‍ കൊച്ചുണ്ണിയുടെ മകന്‍ ശരത് കുട്ടിപ്പുലിയായി വേഷമണിഞ്ഞത്. നാണം കാരണം അന്നാര്‍ക്കും മുഖം കൊടുത്തില്ലെന്ന് ആക്ഷേപമുണ്ടെങ്കിലും മെയ്യെഴുത്ത് കഴിഞ്ഞപ്പോള്‍ തന്റേടത്തോടെ കൂട്ടുകാര്‍ക്കൊപ്പം കൂടി. ഇരുപത് വര്‍ഷമായി മെയ്യെഴുത്തില്‍ വിദഗ്ധനായ ചിത്രകാരന്‍ നന്ദകുമാറിന് മുമ്പിലിരുന്ന് ശരത് മാറിയത് വരയന്‍പുലിയായി. മൊത്തം നാല്‍പ്പത്തിയഞ്ചു പുലികളില്‍ ശരത്തടക്കം നാലുപേരാണ് പോട്ടയില്‍ ലെയിനിന്റെ കുട്ടിപ്പുലികളായി വേഷം കെട്ടിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശരത്. ഇത് രണ്ടാം തവണയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി സായൂജ് പുലിവേഷം കെട്ടുന്നത്. മണലൂര്‍ ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹരിപ്രസാദ്, പുതുക്കാട് സെന്റ് ആന്റണീസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അനുശ്രീയന്‍ എന്നിവരാണ് മറ്റു കുട്ടിപ്പുലികള്‍. ഫോട്ടോ: മനീഷ് ചേമഞ്ചേരി

ശ്രീരാഗ് പുപ്പുലി, പുലിക്കളിയിലും കുമ്മാട്ടിയിലും
പതിനൊന്നു വയസ്സുകാരന്‍ ശ്രീരാഗ് പുപ്പുലിയായ വര്‍ഷമാണിത്. ഈ വര്‍ഷം ആദ്യമായി പുലിവേഷം കെട്ടി. തലേന്ന് ആദ്യമായി കുമ്മാട്ടിവേഷം കെട്ടിയാടിയശേഷമാണിത്. മൈലിപ്പാടത്തിനുവേണ്ടിയാണ് ശ്രീരാഗ് കുട്ടിപ്പുലിയായത്. കിഴക്കുംപാട്ടുകരയ്ക്കുവേണ്ടി കുമ്മാട്ടിയും കെട്ടി. മകന്റെ ആഗ്രഹം നിറവേറ്റുകയായിരുന്നുവെന്ന് അച്ഛന്‍ രവി പറയുന്നു. പുലികളില്‍ വരയന്‍ പുലിയായിരുന്നു ശ്രീരാഗ്.

കുമ്മാട്ടിക്കളിയുടെ ഒരുക്കത്തിന് രണ്ടരമണിക്കൂറിലധികം വേണ്ടിവന്നു. പുലിക്കളിക്കും അങ്ങനെതന്നെ. പന്ത്രണ്ടുമണിയോടെ പുലിയാകാന്‍ മൈലിപ്പാടത്തെ മടയില്‍ കയറിയതാണ്. മൂന്നുമണിയോടെയാണ് അവസാനിച്ചത്. കുമ്മാട്ടിക്കളിക്ക് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ശ്രീരാഗ് ഇതൊന്നും കാര്യമാക്കുന്നില്ല. എല്ലാറ്റിനും വേണ്ടി ഉള്ളില്‍ സൂക്ഷിക്കുന്ന ആവേശം ഇത്തരം ബുദ്ധിമുട്ടുകളെ നിഷ്പ്രഭമാക്കി.
ഫോട്ടോ: മനീഷ് ചേമഞ്ചേരി

ബംഗാള്‍ പുലികള്‍
ബംഗാള്‍ കടുവകള്‍ക്ക് നല്ല ശൗര്യമാണ്. എന്നാല്‍ വരുമാനമാര്‍ഗ്ഗമായി കെട്ടിയതുകൊണ്ടാണോ എന്നറിയില്ല പുലികള്‍ക്ക് അത്ര ശൗര്യം ഇല്ലായിരുന്നു. കീരംകുളങ്ങര ടീമിന്റെ കൂടെ 25 ബംഗാളികളാണ് പുലികളായത്. ആര്‍ക്കും പുലിക്കളി എന്തെന്ന് അറിയില്ല. എന്തിന് മലയാളം പോലും അറിഞ്ഞുകൂടാ. പക്ഷെ ഇവര്‍ പുലികളായി. ദേഹത്ത് തേച്ചുപിടിപ്പിച്ച നിറങ്ങളുടെ അസ്വസ്ഥതയൊന്നും മുഖത്തുകാണിക്കാതെ അവര്‍ നിന്നു. പുലികളായി നിരത്തില്‍ ആടുകയും ചെയ്തു.

ആര്‍.എം.ഖാന്‍, വിശ്വജിത്ത്, സൈഫുദ്ദീന്‍, ഉബൈദുദ്ദീന്‍, അന്‍സാറുദ്ദീന്‍ തുടങ്ങി ഇരുപത്തഞ്ചോളം ആളുകളാണ് ഇങ്ങനെ പുലികളായത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണിവര്‍. 20നും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍. കേരളത്തില്‍ വാര്‍ക്കപ്പണിക്കും മറ്റുമായി എത്തിയതാണ്. അതിനിടയ്ക്കാണ് ഇങ്ങനെ ഒരു സൗഭാഗ്യം കൂടി.

എറണാകുളത്ത് കടവന്ത്രയിലെ പാലത്തിനടിയില്‍ താമസിക്കുന്നവര്‍ പുലിയായി എത്തിയത് അവിചാരിതമായിട്ടായിരുന്നു. ഇവരുമായി പരിചയമുള്ള മലയാളവും ബംഗാളിയും അറിയാവുന്ന ഒരാള്‍ വഴിക്കാണ് കീരംകുളങ്ങരക്കാര്‍ ഇവരുമായി ബന്ധപ്പെടുന്നത്.

ബംഗാളികളെ പുലികളാക്കാന്‍ എടുത്ത തീരുമാനത്തിനു പിന്നില്‍ ചെറിയ സാമ്പത്തികതാത്‌പര്യങ്ങളുമുണ്ട്. നാല്‍പ്പതു പുലികള്‍ വേണമെന്നതു നിര്‍ബന്ധമാണ്. കേരളീയനാണെങ്കില്‍ ഒരാള്‍ക്ക് 3500 തൊട്ട് 5000 രൂപവരെ കൂലി നല്‍കേണ്ടിവരും. ഇതു രണ്ടായിരത്തില്‍ ഒതുക്കാം. കൂലികൂടാതെ ഭക്ഷണം, പെയിന്റിന്റെ വില എന്നിവയെല്ലാം കൂട്ടിയാല്‍ ഒരു പുലിയെ ഇറക്കാന്‍ നല്ല ചെലവുണ്ട്. ഈ അവസ്ഥയില്‍ ബംഗാളി പുലികളെ തേടിയതില്‍ അത്ഭുതമില്ല.

കടുവയല്ല... ഇത് പുലി: പുലിക്കളിക്ക് പുലിവേഷം കെട്ടാന്‍ ബംഗാളില്‍ നിന്നും എത്തിയവര്‍

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ചേട്ടന്‍ പുലി, അനുജന്‍ പുലി
ചേട്ടനും അനുജനും പുലിയായ കഥയാണ് കിഴക്കേക്കോട്ട ബിഷപ്പ് പാലസ് ടീമിനു പറയാനുള്ളത്. തൃശ്ശൂര്‍ സി.എം.എസ്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അവിഷും ഷാനുവുമാണ് പുലിസഹോദരങ്ങളായത്. അവിഷിനു വയസ്സ് 13; അനുജന് 12 ഉം. ആദ്യമായാണ് ഇവര്‍ പുലികളായത്. അവിഷ് പുള്ളിപ്പുലിയായപ്പോള്‍ ഷാനു വരയന്‍വേഷം കെട്ടി. ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി

ഫോട്ടോ: മനീഷ് ചേമഞ്ചേരി



 

--
You received this message because you are subscribed to the Google Groups "Keep_Mailing" group.
To unsubscribe from this group and stop receiving emails from it, send an email to keep_mailing+unsubscribe@googlegroups.com.
To post to this group, send email to keep_mailing@googlegroups.com.
Visit this group at http://groups.google.com/group/keep_mailing.
For more options, visit https://groups.google.com/groups/opt_out.

No comments:

Post a Comment